കേന്ദ്രമോട്ടോർ വാഹന നിയമം അനുശാസിക്കുന്ന 12 കുറ്റങ്ങളിൽ മാത്രം ക്യാമറവഴി പിഴ ചുമത്തിയാൽ മതിയെന്ന് ഗതാഗത കമ്മിഷണറുട നിർദേശം. മൊബൈലിൽ ചിത്രമെടുത്ത് ഇ-ചെലാൻ വഴി മറ്റ് നിയമ ലംഘനങ്ങൾക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തിയതോടെയാണ് കമ്മിഷണറുടെ ഇടപെടൽ.
വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാതിരിക്കുക, രജിസ്ട്രേഷൻ- ഫിറ്റ്നസ് കാലാവധി കഴിയുക, പുക പരിശോധന നടത്താതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്തരുതെന്നാണ് നിർദേശം. വാഹനങ്ങൾ നിർത്തി പരിശോധിക്കുന്ന വേളയിൽ ഇവയ്ക്ക് പ്രത്യേകം ചെക്ക് റിപ്പോർട്ട് നൽകി പിഴയീടാക്കാം.
ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവരുടെ ചിത്രമെടുക്കുമ്പോൾ വാഹനത്തിന്റെ രേഖകൾക്കൂടി ഓൺലൈനിൽ പരിശോധിച്ച് മറ്റ് കുറ്റങ്ങൾക്കും ഉദ്യോഗസ്ഥർ പിഴ ചുമത്തിയതാണ് പരാതിക്ക് ഇടയാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന ലഗേജ് കാരിയറുകൾക്ക് പിഴയീടാക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ, ഓഡിറ്റ് പരാമർശത്തെ തുടർന്നാണ് ഒന്നിലധികം കുറ്റങ്ങൾക്ക് പിഴ ചുമത്തേണ്ടി വന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പിഴചുമത്തുമ്പോൾ ആ വാഹനത്തിന് മറ്റ് ഗതാഗത നിയമ ലംഘനങ്ങളില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്ന് ഓഡിറ്റ് നിർദേശമുണ്ടായിരുന്നു.
ചിത്രം അടിസ്ഥാനമാക്കി പിഴ ചുമത്താവുന്ന കുറ്റങ്ങൾ
1. അമിതവേഗം
2. അനധികൃത പാർക്കിങ്
3. ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കുക
4. ചുവപ്പ് സിഗ്നൽ ലംഘിക്കുക
5. വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്നവിധം ഭാരം കയറ്റുക
6. സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക
7. ലെയ്ൻ ട്രാഫിക് ലംഘനം
8. ചരക്കു വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുക
9. നമ്പർ പ്ലേറ്റിൽ ക്രമക്കേട്
10. മൊബൈൽ ഫോൺ ഉപയോഗം
11. മഞ്ഞ വര ഉൾപ്പെടെയുള്ള റോഡിലെ മാർക്കിങ്ങുകൾ ലംഘിക്കുക
12.സിഗ്നൽ ലംഗനം