കോഴിക്കോട്: ജില്ലയിൽ പാകിസ്താൻ പൗരത്വം ഉള്ളവര്‍ക്ക് രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ നോട്ടീസ് പൊലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.
മൂന്നു പേര്‍ക്കായിരുന്നു കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. മൂന്നുപേരും ലോങ് ടേം വിസക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ എന്നിവർക്കാണ് ഞായറാഴ്ചക്കകം രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
പാക് പൗരത്വമുള്ള നിങ്ങൾ മതിയായ രേഖകൾ ഇല്ലാതെയാണ് ഇന്ത്യയിൽ കഴിയുന്നതെന്ന് ബോധ്യപ്പെട്ടതിനാൽ രാജ്യം വിട്ടുപോകണമെന്നാണ് വടകര, കൊയിലാണ്ടി പൊലീസ് നൽകിയ നോട്ടീസിൽ പറയുന്നത്. രാജ്യം വിട്ടുപോകാത്തപക്ഷം നിയമ നടപടികളുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഖമറുന്നീസ, അസ്മ എന്നിവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022ലാണ് വടകരയിലെത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസക്ക് അപേക്ഷിച്ചെങ്കിലും ഇവർക്ക് ലഭിച്ചില്ലെന്നാണ് വിവരം.