കോഴിക്കോട്: പാലക്കോട് യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുപ്രധാന വിവരങ്ങൾ പുറത്ത്. അമ്പലക്കണ്ടി സ്വദേശി സൂരജിനെ (20) മർദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ കോളേജിൽ വെച്ചുണ്ടായ തർക്കമാണെന്നാണ് പൊലീസ് കണ്ടെത്തൽ. കോളേജിൽ കാർ പാർക്കിങ്ങിനെ ചൊല്ലിയാണ് തർക്കമുണ്ടായത്.
ചേളന്നൂർ എസ് എൻ ഇ സി കോളേജിൽ വെച്ചായിരുന്നു തർക്കത്തിൻ്റെ തുടക്കം. സൂരജിന്റെ സുഹൃത്തും കോളേജിലെ മറ്റു വിദ്യാർത്ഥികളും തമ്മിൽ ഉണ്ടായ പ്രശ്‌നത്തിൽ സൂരജും ഇടപെട്ടിരുന്നു. ഈ വൈരാഗ്യത്തിൽ ഇന്നലെ ഉത്സവ പറമ്പിൽ വെച്ച് സൂരജിനെ ക്രൂരമായി മർദ്ദിച്ചു. നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചേളന്നൂർ കോളേജിൽ പഠിക്കുന്ന വിദ്യാർഥി അജയും സഹോദരൻ വിജയ് അടക്കമുള്ള സംഘമാണ് സൂരജിനെ മർദിച്ചത്. സംഭവത്തിൽ ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19), ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്.