കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെതിരെ ആയുധ നിയമപ്രകാരവും കേസെടുക്കാൻ പൊലീസ്. വേടൻ്റെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. പരിശോധനയിൽ പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ഈ സംഭവത്തിലാണ് ആയുധ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പൊലീസ് പരിഗണിക്കുന്നത്. അതേസമയം, ആയുധങ്ങൾ അല്ലെന്നും വിവിധ കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് പറഞ്ഞത്.
കൈവശം കൊണ്ടു നടക്കേണ്ട ആയുധങ്ങളല്ല വേടനിൽ നിന്ന് പിടിച്ചെടുത്തതെന്നും ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണനയിലാണെന്നും തൃക്കാക്കരഎസിപി പിവി ബേബി പറഞ്ഞു. ഇന്ന് വേടനെ വനം വകുപ്പിന് വിട്ടു കൊടുക്കില്ലെന്നും എസിപി വ്യക്തമാക്കി. അതേസമയം, വൈദ്യ പരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ പ്രതികരിക്കാനില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാം പിന്നെ പറയാമെന്നും വേടൻ പറഞ്ഞു.
പിന്നീട് വൈദ്യ പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോഴും വേടൻ ചോദ്യങ്ങളോട് പ്രതികരിച്ചു. പൊലീസിന്റെ വേട്ടയാടൽ ആണോയെന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു വേടൻ്റെ മറുപടി. തുടർന്ന് വേടനെ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായതിന് പിന്നാലെയാണ് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്ക് കുരുക്കായി മാലയിലെ പുലിപല്ലും മാറിയത്. ലഹരി പരിശോധനക്കിടെ വേടൻ്റെ പക്കൽ നിന്ന് കണ്ടെത്തിയത് പുലിപല്ലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ വേടനെതിരെ വനംവകുപ്പ് കേസെടുക്കും. ലഹരിക്കേസിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്ത വേടനെ വനംവകുപ്പ് ഇന്ന് കസ്റ്റഡിയിലെടുക്കില്ലെന്നാണ് വിവരം. കഞ്ചാവ് കേസിലെ തുടർ നടപടികൾ പൂർത്തിയാക്കിയശേഷമായിരിക്കും കസ്റ്റഡിയിലെടുക്കുക.തുടർന്ന് കോടനാട് വനം വകുപ്പ് ഓഫീസിലേക്കും കൊണ്ടുപോകും. പുലിപല്ല് പിടിച്ചെടുത്ത സംഭവത്തിൽ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും വനവകുപ്പ് ഉദ്യോഗസ്സ്ഥർ അറിയിച്ചു.ഇതിനിടെ, വേടനിൽ നിന്ന് പിടിച്ചെടുത്ത പുലിപല്ല് ഹിൽ പാലസ് സ്റ്റേഷനിൽ എത്തിച്ചു. വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.