ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്റെ മാതാവ് ഗീതയും പിതാവ് സുരേഷും ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പേട്ടയിൽ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാൻ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവർ മാറിക്കഴിയുകയായിരുന്നു. നിലവിൽ ഇരുവരും കേസിൽ പ്രതികൾ അല്ല.മാർച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണിൽ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.
പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തുകയായിരുന്നു. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തെന്ന് കുടുംബം പരാതി നൽകിയിരുന്നു. ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കൈമാറിയിരുന്നു.