സർവീസ് ചട്ടങ്ങൾ കാറ്റിൽപ്പറത്തി ജയിൽ വകുപ്പിലെ ആർ.എസ്.എസ് അനുകൂല ഉദ്യോഗസ്‌ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോർട്ടിൽ 18 പേർ ഒത്തുചേർന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോൾ. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥലംമാറ്റത്തിൽ നടപടി ഒതുക്കി ജയിൽ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാൻ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്‌ഥരാണ് കുമരകത്തെ റിസോർട്ടിൽ യോഗം ചേർന്നത്. ഒരേമനസുള്ള ടങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളർന്നുകൊണ്ടേയിരിക്കും- എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ് ജനുവരി 17ന് രാത്രിയിൽ നടന്ന കൂട്ടായ്‌മയുടെ കാര്യം ജയിൽ വകുപ്പ് അറിയുന്നത്. അതും യോഗം കഴിഞ്ഞ് മാസങ്ങൾക്കുശേഷം.. കൂട്ടായ്‌മയിൽ പങ്കെടുത്ത ചിലർ ഫോട്ടോ വാട്സാപ് സ്‌റ്റാറ്റസുമാക്കി. തുടർന്ന് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആർ.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്‌ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്റലിജൻസ് റിപ്പോർട്ടിലുണ്ട്.
രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സർവീസ് ചട്ടലംഘനത്തിനൊപ്പം കുറ്റവാളികളെ സംഘടിപ്പിക്കുകയെന്ന ഗൂഡാലോചന കുറ്റവും സംശയിക്കാവുന്നതാണ് കൂട്ടായ്മക്ക് പിന്നിൽ. പക്ഷെ മുഖ്യമന്ത്രി ഭരിക്കുന്ന ജയിൽ വകുപ്പ് ആർ.എസ്.എസ് കുട്ടായ്മയെ അത്ര ഗുരുതര തെറ്റായി കണ്ടില്ല. പങ്കെടുത്ത 18 പേരെ മൂന്ന് ഘട്ടത്തിലായി സ്‌ഥലംമാറ്റി. പക്ഷെ സ്‌ഥലംമാറ്റ ഉത്തരവിൽ പോലും ആർ.എസ്.എസ് കൂട്ടായ്മയുടെയോ ചട്ടലംഘനത്തിന്റെയോ പേരിലാണ് നടപടിയെന്ന് രേഖപ്പെടുത്തിയില്ല. മാത്രവുമല്ല, കൂട്ടായ്മയ്ക്ക് പിന്നിലാര് ലക്ഷ്യമെന്ത് തുടങ്ങിയവ കണ്ടെത്താൻ അന്വേഷണം പോലും പ്രഖ്യാപിച്ചില്ല. മൊത്തത്തിൽ എല്ലാം ഒരുക്കിതീർത്തു.
അതേസമയം, ആർഎസ്എസ് അനുകൂല ജയിൽ ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സർക്കാർ കാര്യമായിട്ടുള്ള നടപടി എടുത്തിട്ടുണ്ടെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സംഘപരിവാർ എന്തും ചെയ്യുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.