തിരുവനന്തപുരം :വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറും. പദ്ധതിയുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ഇച്ഛാശക്തിയാണ് തുറമുഖം യാഥാർഥ്യമാകാൻ കാരണമെന്ന് സ്വാഗത പ്രസംഗത്തിൽ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല എന്നു പറഞ്ഞിടത്ത് എല്ലാം സാധ്യമാക്കും എന്ന വാക്ക് അർഥപൂർണമാക്കുന്ന തരത്തിലാണ് മുഖ്യമന്ത്രിയും ഇടതു സർക്കാരും പദ്ധതിയിൽ പങ്കുവഹിച്ചതെന്നും മന്ത്രി പറഞ്ഞുഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, ഗൗതം അദാനി, കരൺ അദാനി തുടങ്ങി നിരവധി പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ 10.30ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തിയത്.