ചേമഞ്ചേരി: കാണാതായ യുവാവിൻ്റെ മൃതദേഹം കാപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞു. ഇന്നലെ കാണാതായ കണ്ണൻകടവ് സ്വദേശി അൽത്താഫിന്റേ്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇരുപത്തിമൂന്ന് വയസായിരുന്നു.
ഇന്നലെ രാവിലെ കണ്ണൻകടവിലെ വീട്ടിൽ നിന്നും ജോലിയ്ക്കെന്നും പറഞ്ഞ് ഇറങ്ങിയ അൽത്താഫ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. അൽത്താഫിന്റെ സ്കൂട്ടർ തുവ്വപ്പാറ ഭാഗത്തുനിന്നും കണ്ടെത്തിയിരുന്നു. വാഹനത്തിൽ നിന്നും ചെരിപ്പും തോർത്തുമുണ്ടും ലഭിച്ചിരുന്നു.
അൽത്താഫ് കടലിൽ ചാടിയതാകാമെന്ന നിഗമനത്തിൽ കോസ്റ്റ് ഗാർഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ലിബർട്ടി ഹോംസ്റ്റേയ്ക്ക് സമീപത്ത് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി