താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ ഏക കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് തിങ്കളാഴ്ച മുതൽ അടച്ചു പൂട്ടും.
ഫാക്ടറിക്കെതിരെ കഴിഞ്ഞ 5 വർഷമായി സമീപവാസികളും, 100 ദിവസത്തോളമായി ഇരുതുള്ളി പുഴ സംരക്ഷണ സമിതിയും സമരത്തിലായിരുന്നു.കൂടത്തായി അമ്പലമുക്കിലു, ഫാക്ടറിക്ക് സമീപം സമരപന്തൽ കെട്ടി നാട്ടുകാർ സമരം തുടർന്നു വരികയായിരുന്നു. ഇതിനിടയിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഫാക്ടറിയുടെ ലൈസൻസ് പുതുക്കി നൽകില്ല എന്ന് തീരുമാനമെടുത്തിരുന്നു.
മലിനീകരണ നിയന്ത്രണ ബോർഡും, ശുചിത്വമിഷനും, ഗ്രാമ പഞ്ചായത്തും നിഷ്കർഷിക്കുന്ന വ്യവസ്ഥകളും, നാട്ടുകാരുടെ ആശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ ഫാക്ടറി തുടർന്ന് തുറന്നു പ്രവർത്തിക്കുകയുള്ളൂ. ഉദ്യോഗസ്ഥരുടെയും, ഫാക്ടറി ഉടമകളുടെയും, സമരസമിതി പ്രവർത്തകരുടെയും മേൽനോട്ടത്തിലായിരിക്കും ഫാക്ടറിയുടെ നവീകരണ പ്രവർത്തി നടത്തുകയെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
എന്നാൽ ജില്ലയിലെ മാലിന്യ നീക്കത്തെ ഇത് ബാധിക്കില്ലെന്നും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഫാക്ടറി മാനേജ്മെൻ്റ് വ്യക്തമാക്കി.
ജനകീയ സമരത്തിൻ്റെ വിജയമാണ് ഫാകടറി പൂട്ടാനുള്ള തീരുമാനമെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. കൂടി ആലോചനകളിലൂടെ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതലാണ് പ്രഷക്കട്ട് ഫാക്ടറിയുടെ പ്രവർത്തനം ആരംഭിച്ചത്.