ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്‌താന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്ജമെന്ന് റിപ്പോർട്ട്. സർക്കാരിന്റെ നിർദേശം ലഭിച്ചാലുടൻ പാകിസ്‌താന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എ.പി. സിങ്ങും നാവികസേനാ മേധാവി അഡ്‌മിറൽ ദിനേശ് കെ. ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെവ്വേറെ കണ്ടിരുന്നു. ഈ കൂടികാഴ്‌ചകളിലാണ് പാകിസ്‌താനെതിരായ സൈനിക നടപടികൾക്ക് സേനാവിഭാഗങ്ങൾ സജ്ജമാണെന്ന് സേനാ മേധാവികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗികമായ വാർത്താക്കുറിപ്പുകൾ സർക്കാർ ഇറക്കിയിട്ടില്ല.
ഇതിനിടെ അതിവേഗ ആക്രമണത്തിന് വ്യോമസേനാ റഫാൽ പോർ വിമാനങ്ങൾ സജ്ജമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. റഫാൽ പോർ വിമാനങ്ങളിൽനിന്ന് സ്‌കാൽപ്പ്, മീറ്റിയോർ, ഹാമ്മർ മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാൻ കഴിയും. 450 കിലോ പോർമുന വഹിച്ച് 300 കിലോമീറ്റർ ദൂരത്തിൽ ആക്രമണംനടത്താൻ ശേഷിയുള്ളതാണ് റഫാലിൽനിന്ന് തൊടുക്കാൻകഴിയുന്ന എയർ-ടു-ഗ്രൗണ്ട് സ്കാൽപ്പ് മിസൈലുകൾ. 120 മുതൽ 150 കിലോമീറ്റർ ദൂരത്തിൽ പ്രഹരിക്കാൻ ശേഷിയുള്ളതാണ് എയർ-ടു-എയർ മീറ്റിയോർ മിസൈലുകൾ. പാകിസ്താൻ യുദ്ധവിമാനങ്ങളെ നേരിടാൻ റഫാൽ യുദ്ധവിമാനങ്ങൾക്ക് ഇതിലൂടെ സാധിക്കും.
ഇതിനിടെ പടിഞ്ഞാറൻ മേഖലയിലെ എയർ ബേസുകളിലെ ഓപ്പറേഷൻ റെഡിനെസ്സ് പ്ലാറ്റഫോമുകളുടെ എണ്ണം വ്യോമസേന വർദ്ധിപ്പിച്ചു. ഇതോടെ എപ്പോൾ വേണമെങ്കിലും ടേക് ഓഫ് ചെയ്യാൻ പാകത്തിന് മിസൈലുകൾ ഉൾപ്പടെ സജ്ജമാക്കിയ രണ്ടോ മൂന്നോ പോർ വിമാനങ്ങൾ എയർ ബേസിന് സമീപത്തെ ഈ പ്ലാറ്റ്ഫോമുകളിൽ സജ്ജമാക്കി നിറുത്തിയിരിക്കുകയാണ്. അതിർത്തിയിൽ വ്യോമസേനാ വിമാനങ്ങൾ നിരന്തരം പട്രോളിങ്ങും നടത്തുന്നുണ്ട്.
നാവികസേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യൻ കടലിൽ യുദ്ധ കപ്പലുകൾ വ്യന്യസിച്ചിട്ടുണ്ട്. സമുദ്ര പട്രോളിങ് വിമാനങ്ങളും കപ്പൽ സഹായക വിമാനങ്ങളുമുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ എല്ലാ പ്രവർത്തനക്ഷമമായ മുൻനിര യുദ്ധക്കപ്പലുകളും കടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.