വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. . ഇന്ന് 37 പേരെ പുതുതായി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. ആകെ 94 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇവരിൽ ഹൈറിസ്ക‌് വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 40 പേർ, പാലക്കാട് 11, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഓരോരുത്തർ വീതവുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ആകെ 53 പേർ. 41 പേർ ലോ റിസ്ക്‌ക് വിഭാഗത്തിലാണ്.
പോസിറ്റീവായി ചികിത്സയിലുള്ള വ്യക്തിക്ക് വെള്ളിയാഴ്‌ച ഒരു ഡോസ് മോണോ ക്ലോണൽ ആന്റിബോഡി നൽകിയിരുന്നു. ഇന്ന് (ശനിയാഴ്) ഒരു ഡോസ് കൂടി നൽകും. രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആകെ ആറു പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇവരിൽ രണ്ടു പേർ ഐ.സി.യുവിലാണ്. ഇന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റിയ വ്യക്തി ഉൾപ്പെടെയാണ് രണ്ട് ഐ.സി.യു കേസുകൾ. പോസിറ്റീവായ വ്യക്തി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലും നാലു പേർ മഞ്ചേരി മെഡിക്കൽ കോളെജ് ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളെജിലുമാണുള്ളത്.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിൽ ജോയിന്റ് ഔട്ട്ബ്രേക്ക് ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചിട്ടുണ്ട്. പനി സർവേയുടെ ഭാഗമായി 1781 വീടുകളിൽ ഇന്ന് ആരോഗ്യ പ്രവർത്തകരെത്തിയതായി മന്ത്രി അറിയിച്ചു. 52 പേരുമായി ഇന്ന് ഫോൺ വഴി ബന്ധപ്പെട്ടതിൽ മൂന്ന് പേർക്ക് മാനസിക പിന്തുണ നൽകി.