കോഴിക്കോട്: ഭാര്യയുടെ ആധാര്‍ കാര്‍ഡില്‍ കൃത്രിമം നടത്തി രാജ്യത്ത് താമസിച്ച് വന്നിരുന്ന നേപ്പാള്‍ സ്വദേശി വടകരയില്‍ പിടിയിലായി. ചഞ്ചല്‍ കുമാർ എന്ന നേപ്പാൾ സ്വദേശിയായ 29കാരനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ച് മാസമായി വടകരയിലെ ബാറില്‍ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു ഇയാളെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇന്ത്യന്‍ നഗരമായ ഡാര്‍ജിലിങില്‍ നിന്നും യുവതിയെ വിവാഹം കഴിച്ച ഇയാള്‍ യുവതിയുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറ്റി തന്റെ ഫോട്ടോ പതിപ്പിക്കുകയായിരുന്നു.
വിവിധ സ്ഥലങ്ങളില്‍ താമസ ആവശ്യത്തിനും ജോലിക്കും റെയില്‍വേ യാത്രക്കുമെല്ലാം ഈ വ്യാജ ആധാര്‍ കാര്‍ഡാണ് ഉപയോഗിച്ചിരുന്നത്. വടകരയിലെ വിനോദസഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്‌സില്‍ മറ്റ് രണ്ടുപേര്‍ക്കൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധിച്ചപ്പോഴാണ് ആധാര്‍ കാര്‍ഡ് കൃത്രിമമായി നിര്‍മിച്ചതാണെന്നും നേപ്പാള്‍ സ്വദേശിയാണെന്നും ബോധ്യമായത്. കോടതിയില്‍ ഹാജരാക്കിയ ചഞ്ചല്‍ കുമാറിനെ റിമാന്റ് ചെയ്തു.