താമരശേരി: താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തിങ്കളാഴ്ച്ച പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി പറയാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ ഹർജിക്കാരുടെയും മറ്റ് കക്ഷികളുടെയും പ്രധാന വാദങ്ങൾ പൂർത്തിയായെങ്കിലും നിയമപ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റുകയായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും പ്രതികളായ വിദ്യാർത്ഥികളുടെ തന്നെ ജീവൻ അപകടത്തിലാകുമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രതികളായ വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആറ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും.ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.
സംഘർഷത്തിൽ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിൻ്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.