കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ വൻ രാസലഹരി വേട്ട. 100 ഗ്രാം എം.ഡി.എം.എയുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിലായി. കാലടി മറ്റൂർ പിരാരൂർ കാഞ്ഞിലക്കാടൻ ബിന്ദു , പെരുമ്പാവൂർ ചേലാമറ്റം സ്വദേശി ഷെഫീഖ് എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തുകയാണ് ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാലടി മരോട്ടിചോട് ഭാഗത്ത് വച്ചാണ് ബിന്ദുവിനെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി അങ്കമാലിയിൽ ബസ്സിൽ വന്നിറങ്ങിയ ബിന്ദുവിനെ സ്കൂട്ടറിൽ പോകുന്ന വഴിയാണ് അന്വേഷണ സംഘം പിടികൂടിയത്.
ബിന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ചേലാമറ്റത്തുള്ള ഷെഫീക്കും ബിന്ദുവും ഒരുമിച്ചാണ് ബെംഗളൂരുവിൽ മയക്കുമരുന്ന് വാങ്ങാനായി പോയതെന്ന് മനസ്സിലായത്. ഷെഫീഖ് മറ്റൊരു ബസ്സിൽ പെരുമ്പാവൂരിലേക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചു. അങ്ങനെ അന്വേഷണ സംഘം ഷെഫീക്കിനെയും പിടികൂടി. സംസ്ഥാനത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് കേരളത്തിലെത്തിച്ച് ചെറിയ സിപ് ലോക്ക് കവറുകളിലാക്കി വിൽപ്പന നടത്തി വരികയായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നത്. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ഷെഫീക്കിനെതിരെ വേറെയും ലഹരി കേസുകൾ ഉണ്ട്