കോഴിക്കോട്: കഞ്ചാവ് പിടികൂടുന്നതിനിടയിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട യുവാവ് തിരുവനന്തപുരത്ത് പിടിയിലായി. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിക്കണ്ടി അമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പേരാമ്പ്ര പാലേരി കടുക്കാംകുഴി വോളീബോൾ കോർട്ടിന് സമീപം വാടക വീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടിൽ നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. എന്നാൽ പൊലീസിനെ കബളിപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട പരാതിയുടെ അന്വേഷണത്തിലായിരുന്നു കുറ്റ്യാടി പൊലീസ്. അന്വേഷണത്തിൽ പെൺകുട്ടിയുടെ ലൊക്കേഷൻ കന്നാട്ടിയിലെ വാടക വീട്ടിൽ ആണെന്ന് കണ്ടെത്തി. വീട് പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഈ സമയം വീട്ടിൽ ഉണ്ടായിരുന്ന അമീറിന്റെയും കൂട്ടാളി ഷഹീറിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വീട് മുഴുവൻ പരിശോധിച്ചപ്പോൾ വിവിധയിടങ്ങളിൽ നിന്നായി കഞ്ചാവ് ശേഖരം ലഭിക്കുകയായിരുന്നു. നാദാപുരം സ്വദേശി ഷഹീറിനെ പിടികൂടിയെങ്കിലും അമീർ ഓടി രക്ഷപ്പെട്ടു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ അമീർ തിരുവനന്തപുരത്ത് അറസ്റ്റിലായതായും നാർക്കോട്ടിക് കോടതി റിമാന്റ് ചെയ്തതായും വിവരം ലഭിച്ചത്. പിന്നീട് പേരാമ്പ്ര പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.