താമരശ്ശേരി:അനുവദനീയമല്ലാത്ത കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി. ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനാണ് കോടതി വിധിച്ചത്. കൃത്രിമ നിറമായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ചേര്‍ത്ത ശര്‍ക്കര വിറ്റ പുതുപ്പാടി ഈങ്ങാപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിനാണ് കോടതി പിഴ ചുമത്തിയത്. 2018 നവംബറിൽ നടന്ന പരിശോധനയിലാണ് സ്ഥാപത്തിൽ നിന്നും കൃത്രിമ നിറം ചേർത്ത ശർക്കര കണ്ടെടുത്തത്. തുടർന്ന് ഈ ശർക്കര പരിശോധനയ്ക്കായി മലാപ്പറമ്പിലെ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. അന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. രഞ്ജിത്ത് പി. ഗോപി നടത്തിയ പരിശോധനയ്ക്കിടെയാണ് ശർക്കര വിൽപ്പനയിലെ കൃത്രിമത്വം കണ്ടെത്തിയത്.
പരിശോധന ഫലം വന്നപ്പോൾ മനുഷ്യജീവന് ഹാനികരമായ കൃത്രിമ നിറങ്ങളായ സണ്‍സറ്റ് യെല്ലോയും ടാര്‍ട്രാസിനും ശർക്കരയിൽ ചേർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഭക്ഷ്യസുരക്ഷാവകുപ്പിനായി തിരുവമ്പാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. എ പി അനുവാണ് കോടതിയില്‍ ഹാജരായത്.
2011-ലെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയന്ത്രണങ്ങള്‍പ്രകാരം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കൃത്രിമനിറം, പ്രിസര്‍വേറ്റീവ്, കൃത്രിമമധുരം എന്നീ ഫുഡ് അഡിറ്റീവുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്നും, ശര്‍ക്കരയില്‍ കൃത്രിമനിറം ചേര്‍ക്കാന്‍ പാടില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിക്കുകയായിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമനിറം ചേര്‍ത്തതിന് ജില്ലയില്‍ വിവിധ കോടതികളിലായി 150-ല്‍ അധികം കേസുകൾ നിലവിലുണ്ട്.