തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100ഓളം കണ്ടയ്‌നറുകൾ കടലിൽ വീണു എന്നാണ് അനുമാനം. ആകെ ഉണ്ടായ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ശൂന്യമായിരുന്നു. 54 കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞു. പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. വളണ്ടിയർമാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളിൽ വിനിയോഗിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 1000 രൂപ വീതാവും ആറ് കിലോ വീതം അരിയും നൽകും. പരിസ്ഥിതി, തൊഴിൽ, ടൂറിസം നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.'കപ്പൽ കണ്ടെത്താൻ സോനാർ സർവേ ആരംഭിക്കും. കപ്പലിന്റെ സ്ഥലം മനസ്സിലാക്കിയാൽ കൂടുതൽ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് അനുമതി നൽകും. കടലിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ ലഭിച്ചാൽ അത് ബോട്ടിൽ കയറ്റരുത്. അധികൃതരെ അറിയിക്കണം. കണ്ടെത്തുന്ന എല്ലാ സാധനങ്ങളും കസ്റ്റംസിന് കൈമാറും. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം ഇല്ല. കപ്പൽ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കൽ മൈൽ ദൂരം മത്സ്യബന്ധനം പാടില്ല. ജൂൺ മൂന്നിന് കപ്പലിലെ ഇന്ധന അറ വിദഗ്‌ധർ പുറത്തെടുക്കും' -മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF വകഭേദമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും,, ആരോഗ്യ പ്രവർത്തകരും മാസ്‌ക് നിർബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുൻകരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴ മുന്നറിയിപ്പിനനുസരിച്ച് സർക്കാർ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യത മേഖലകളിൽ ഉള്ളവർ ബന്ധുവീടുകളിലേക്കോ മറ്റോ മാറിത്താമസിക്കണം. ജലാശയങ്ങളിൽ കുളിക്കുന്നവർ ശ്രദ്ധിക്കണം. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് അനുസരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.