പൂനൂർ : പൂനൂരങ്ങാടിയിലെ ഹോട്ടലിൽനിന്ന് ഓവുചാലിലേക്ക് കക്കൂസ് ടാങ്കിലേതടക്കമുള്ള മലിനജലം ഒഴുക്കുന്നതായുള്ള പരാതിയിൽ അധികൃതരെത്തി പരിശോധന തുടരുന്നു. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ ഓവുചാലിലേക്ക് മലിനജലം ഒഴുക്കി ഇത് മടത്തുംപൊയിൽ റോഡ് ജങ്ഷൻ ഭാഗത്ത് കെട്ടിനിന്ന് അങ്ങാടിയിലാകെ ദുർഗന്ധമുണ്ടാക്കുകയും പൂനൂർപ്പുഴയിലെയും പരിസരങ്ങളിലെയും ജലമലിനീകരണത്തിന് ഇടയാക്കുന്നതായും നാട്ടുകാർ പറയുന്നു. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും ഓട്ടോറിക്ഷാ പാർക്കിങ്ങും ഈ ഭാഗത്തുണ്ട്.
എന്നാൽ, ഹോട്ടലിൽനിന്ന് ഇങ്ങനെ മലിനജലം ഒഴുക്കിവിടുന്നില്ലെന്നും ബയോഗ്യാസ് പ്ലാന്റ്, സെപ്റ്റിക് ടാങ്ക്, വാട്ടർ ട്രീറ്റ്മെന്റ് ടാങ്ക് എന്നിവ ഇവിടെയുണ്ടെന്നും ഹോട്ടലുടമ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും ബാലുശ്ശേരി പോലീസും സ്ഥലത്തെത്തി.
തുടർന്ന്, ഓവുചാലിന്റെ സ്ലാബുകൾ മാറ്റി മാലിന്യം നീക്കംചെയ്യാൻ തുടങ്ങി. പ്രവൃത്തി വെള്ളിയാഴ്ചയും തുടരുമെന്നും ആവശ്യമെങ്കിൽ ഹോട്ടലിനെതിരേ നടപടി സ്വീകരിക്കുമെന്നും മങ്ങാട് ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ലത പറഞ്ഞു.
ഈ റോഡ് ജങ്ഷനിൽ ഓവുചാൽ നിർമാണത്തിലെ അപാകവും മലിനജലം കെട്ടിക്കിടക്കാനിടയാക്കുന്നുണ്ട്. പൂനൂർ, എകരൂൽ അങ്ങാടികളിൽ വെള്ളംകെട്ടിക്കിടക്കുന്നത് പതിവായിരിക്കയാണ്. അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും ഗൗനിക്കാറില്ലെന്ന് നാട്ടുകാരും ഡ്രൈവർമാരും കച്ചവടക്കാരും പറയുന്നു.