കോഴിക്കോട് :പെൺകുട്ടിയുടെ പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസിൽ പിടിയിലായി. കക്കോടി കൂടത്തുംപൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തി. സ്റ്റേഷനിൽ വച്ച് ഇയാൾ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ. ആർ.രഞ്ജിത്തിനെ ഇയാൾ പിടിച്ചു തള്ളി നെഞ്ചിൽ കൈമുട്ട് കൊണ്ട് ഇടിച്ചു.അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന എഎസ്ഐ രഞ്ജിത്ത്, സിവിൽ പൊലീസ് ഓഫിസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയിൽ
ഹാജരാക്കി.