ജക്കാർത്ത: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടി പിൻവലിക്കാൻ കൊളംബിയ, ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പ്രതിഷേധം മൂലമാണ് കൊളംബിയ നിലപാട് തിരുത്തുന്നത്.
കശ്മീരിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായെന്നും ഇന്ത്യൻ സംഘത്തിന്റെ വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്നും കൊളംബിയൻ ഉപ വിദേശ കാര്യമന്ത്രി വ്യക്തമാക്കി. പാക് അനുകൂല പ്രസ്‌താവനകൾ തങ്ങൾ പിൻവലിക്കുമെന്നും സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ചിത്രം ലഭിച്ചെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് തരൂരും പറഞ്ഞു.
പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പേരിലായിരുന്നു കൊളംബിയയുടെ അനുശോചനം. ഇതിൽ കൊളംബിയയിലേക്ക് പോയ ഇന്ത്യൻ പ്രതിനിധി സംഘത്തിൻ്റെ തലവൻ ശശി തരൂർ അതൃപ്‌തി അറിയിച്ചിരുന്നു. 'കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപ്പം നിരാശരാണ്.ഭീകരതയുടെ ഇരകളോട് സഹതാപം പ്രകടിപ്പിക്കുന്നതിനു പകരം ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്താനിൽ ഉണ്ടായ ജീവഹാനിയിൽ അവർ അനുശോചനം രേഖപ്പെടുത്തി. തീവ്രവാദികളെ അയയ്ക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ലെന്ന് കൊളംബിയയിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾ പറയും. ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല', എന്നാണ് തരൂർ പറഞ്ഞത്.ഉപരോധ പട്ടികയിലുള്ള ഒരു ഭീകരന്റെ ശവസംസ്കാരം അടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കൊളംബിയൻ പ്രതിനിധികളോട് സംഘം സാഹചര്യങ്ങൾ വിശദീകരിച്ചത്. ശവസംസ്‌കാര ചടങ്ങിൽ പാകിസ്‌താനിലെ മുതിർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തുവെന്ന് തരൂർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന തീവ്രവാദികൾക്ക് ധനസഹായം നൽകുകയും വഴികാട്ടുകയും പരിശീലനം നൽകുകയും ആയുധം നൽകുകയും അവർക്ക് പരിശീലനം തുടരുന്നതിനും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും സുരക്ഷിത താവളം നൽകുകയും ചെയ്യുന്നു. ഇവർക്കിടയിൽ നാം കാണുന്നത് അത്രയധികം പരസ്പര ബന്ധമാണ്, ഭീകരരെ പാകിസ്താൻ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ച് ശശി തരൂർ പറഞ്ഞിരുന്നു.
എല്ലാ നിലയിലുമുള്ള ഭീകരതയ്ക്കെതിരെയും പോരാടാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം അറിയിക്കുന്നതിനാണ് കോൺഗ്രസ് എം പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പാർലമെൻ്ററി പ്രതിനിധി സംഘം കൊളംബിയയിലെത്തിയത്. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജിഎം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പാനമയിൽ നിന്നാണ് കൊളംബിയയിലെത്തിയത്. നേരത്തെ പനാമിയിൽ പ്രസിഡൻ്റ് ജോസ് റൗൾ മുലിനോ ക്വിന്റേറോ, വിദേശകാര്യ ഉപമന്ത്രി കാർലോസ് അർതുറോ ഹോയോസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.