പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മൈലള്ളാംപാറ പ്രദേശത്ത് മലയോര മേഖലയിലെ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നിർത്തി വക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മാലിന്യ പ്ലാന്റ് ആണ് അവിടെ നിർമ്മിക്കുന്നതെന്ന പരിസരവാസികളുടെ ആശങ്കയുടെയും പരാതിയുടേയും അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, പഞ്ചായത്ത് മെമ്പർമാരായ ബീന തങ്കച്ചൻ, ആയിഷ കുട്ടി സുൽത്താൻ, ജാസിൽ പെരുമ്പള്ളി കോൺഗ്രസ് നേതാക്കളായ കമറുദ്ധീൻ അടിവാരം, സജോ വർഗീസ്, ജോർജ് തോമസ് തുടങ്ങിയവർ നാട്ടുകാർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
വൻ തോതിൽ മണ്ണ് നീക്കം ചെയ്ത് മരങ്ങൾ ഉൾപ്പടെ വെട്ടിനീക്കിയതും പാറകൾ പൊട്ടിച്ച് സ്വാഭാവിക നീരുറവകൾ മാറ്റിയത് സമീപഭാവിയിൽ പ്രദേശത്ത് മണ്ണ് ഇടിച്ചിലിനും ഉരുൾ പൊട്ടലിനും കാരണമാകും.
പരിസ്ഥിതി ലോല പ്രദേശമായ മൈലള്ളാംപാറയിൽ ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഉടമസ്ഥന് ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് പറഞ്ഞു.
റവന്യൂ ഫോറസ്റ്റ് അധികാരികൾ വിഷയത്തിൽ ഇടപെടണമെന്നും പൊതു ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികരമാകുന്ന ഒരു പ്രവർത്തനവും പ്രദേശത്ത് അനുവദിക്കുകയില്ലായെന്നും പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അറിയിച്ചു.