വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. സിലിണ്ടറൊന്നിന് 24 രൂപയാണ് കമ്പനികൾ കുറച്ചത്. ഇതോടെ 19 കിലോഗ്രാം ഭാരമുള്ള എൽ.പി.ജി സിലിണ്ടറിന്റെ വില 1723.50 രൂപയായാണ് കുറച്ചത്. ഈ വർഷം ഇത് രണ്ടാം തവണയാണ് എൽ.പി.ജി സിലിണ്ടറിന്റെ വില കുറക്കുന്നത്.
മാസത്തിലൊരിക്കലാണ് എൽ.പി.ജി വിലയിൽ എണ്ണ കമ്പനികൾ മാറ്റം വരുത്തുന്നത്. അതേസമയം, ഗാർഹിക എൽ.പി.ജി സിലിണ്ടറിന്റെ വിലയിൽ എണ്ണകമ്പനികൾ മാറ്റം വരുത്തിയിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ കൂട്ടിയിരുന്നു. ആഗോളവിപണിയിൽ എണ്ണവില ഉയർന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗാർഹിക സിലിണ്ടറിന്റെ വില കൂട്ടിയത്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളിൽ 90 ശതമാനവും ഗാർഹിക പാചകവാതകമാണ്. 10 ശതമാനം മാത്രമാണ് വാണിജ്യ സിലിണ്ടറുകൾ. അതേസമയം, ആഗോളവിപണിയിൽ എണ്ണവിലയിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. മെയ് മാസത്തിൽ ആഗോളവിപണിയിൽ ക്രൂഡോയിലിൻ്റെ വില ബാരലിന് 64.5 ഡോളറായി കുറഞ്ഞിരുന്നു. എന്നിട്ടും വിലയിൽ കാര്യമായ കുറവ് വരുത്താൻ എണ്ണകമ്പനികൾ തയാറായിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് എൽ.പി.ജി ഉപഭോഗത്തിൽ വൻ വർധനയുണ്ടായിരുന്നു.