ഒറ്റപ്പാലം: പള്ളിയിൽ ബലി മൃഗത്തേ വാങ്ങാന്‍ ശേഖരിച്ചുവച്ച ആറുലക്ഷം രൂപ കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം പോലിസ് പിടികൂടി.ഈസ്റ്റ് ഒറ്റപ്പാലം സുബാത്തുൽ ഇസ്ലാം ജുമാമസ്ജിദിൽ നിന്നാണ് ആറുലക്ഷം രൂപ കവർന്നത്. കാഞ്ഞിരക്കടവ് കാളംതൊടിയിൽ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാർക്കാട്ടുനിന്ന് പിടികൂടിയത്
ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വിവാഹ രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കർ നേരത്തേ പള്ളിയിൽ പോയിരുന്നു. അങ്ങനെ വലിയ പെരുന്നാളിന് ബലികർമത്തിനുവേണ്ടി മഹല്ല് നിവാസികളിൽനിന്ന് സ്വരൂപിച്ച പണം സൂക്ഷിച്ച സ്ഥലം അബൂബക്കർ കണ്ടെത്തി. പിന്നീട് പുലർച്ചെ എത്തി പണം എടുത്ത് മുങ്ങുകയായിരുന്നു. പള്ളിയുടെ ഓഫീസിലെ വാതിൽപ്പൂട്ട് തകർത്ത് അലമാര കുത്തിത്തുറന്നാണ് പണം കവർന്നത്. പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിലാണ് പ്രതി വലയിലായത്.
മോഷണംനടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷൻ വിച്ഛേദിക്കപ്പെട്ടിരുന്നു. അതിനാൽ പള്ളിയിലെ മറ്റുഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലാണ് പ്രതിയുടെ ദൃശ്യം പതിഞ്ഞത്.