താമരശ്ശേരി : വാഹനത്തിന് സൈഡ് നൽകാതെ അടുപ്പിച്ചതിനെച്ചൊല്ലി പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിൽ മേയ് 23-ന് പുലർച്ചെയുണ്ടായ സംഘർഷത്തിനിടെ എസ്‌ഐയെ സംഘംചേർന്ന് കൈയേറ്റംചെയ്ത സംഭവത്തിൽ പ്രാദേശിക സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രതികളെ ഒന്നരയാഴ്ച പിന്നിട്ടിട്ടും പിടികൂടാനാവാതെ പോലീസ്.
ബൈക്ക് യാത്രക്കാരെ തടഞ്ഞുവെച്ച് വാഹനം അടിച്ചുതകർത്ത സംഘർഷത്തിനിടെ അവിടെയെത്തിയ സംഘത്തിലെ എസ്‌ഐയെ തടഞ്ഞുവെച്ച് മർദിക്കുകയും ലാത്തി വലിച്ചെറിയുകയും ചെയ്തെന്ന കേസിലെ പ്രതികളാണ് ഇപ്പോഴും കാണാമറയത്ത് തുടരുന്നത്. പ്രതികൾ ഒളിവിലാണെന്നാണ് താമരശ്ശേരി പോലീസ് പറയുന്നത്.
അതേസമയം ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ മൂന്നുപേർ മുൻകൂർജാമ്യം തേടി ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയും, കോടതി പോലീസിന്റെ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.
താമരശ്ശേരി സ്റ്റേഷനിലെ എസ്‌ഐ ആയിരുന്ന എം. ജയന്തിനെ കൈയേറ്റംചെയ്തെന്ന കേസിൽ സിപിഎം മുൻ പുതുപ്പാടി ലോക്കൽ സെക്രട്ടറി പി.കെ. ഷൈജൽ, സിപിഎം ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിച്ച സ്റ്റാലിൻ വിജയ്, മുൻ ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ശ്യാമിൽ എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെയായിരുന്നു താമരശ്ശേരി പോലീസ് കേസെടുത്തിരുന്നത്. എസ്‌ഐ ജയന്തിനെ അദ്ദേഹം നേരത്തെ നൽകിയിരുന്ന അപേക്ഷ പ്രകാരം താമരശ്ശേരിയിൽ നിന്നും കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്നിയങ്കര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയിരുന്നു.
അതേസമയം തന്നെ സംഘംചേർന്ന് തല്ലുന്നത് കണ്ടിട്ടിട്ടും ഇടപെടാതെ നിഷ്‌ക്രിയരായി നോക്കിനിന്നെന്ന എസ്‌ഐ ജയന്തിന്റെ പരാതിയിൽ അടിവാരം പോലീസ് ഔട്ട് പോസ്റ്റിലെ ഒരു എസ്‌ഐക്കും ഒരു എസ്‍സിപിഒയ്ക്കുമെതിരേ നടപടിക്ക് സാധ്യത നിലനിൽക്കുന്നുണ്ട്.