കോഴിക്കോട് :അസം സ്വദേശിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന്റെ കെണിയിൽ കുടുക്കി ചൂഷണംചെയ്ത സംഭവത്തിൽ ഒരാൾക്കൂടി പൊലീസ് പിടിയിൽ. അസം സ്വദേശിയായ റാക്കി ബുധീൻ അൻസാരിയെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്. അസം സ്വദേശികളായ ഫർഹാൻ അലി, അക്ലീമ ഖാത്തൂൻ എന്നിവരെ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ കെണിയിൽ കുടുങ്ങിയ പെൺകുട്ടി ഇവിടെനിന്ന് രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി വാഗ്ദാനംചെയ്‌ത് അസമിൽനിന്ന് കൊണ്ടുവന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിലെത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
അസം സ്വദേശിയായ ഫർഹാൻ അലിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മൂന്നുമാസം മുമ്പ് കേരളത്തിൽ എത്തിച്ചത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി ശരിയാക്കിനൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാൽ, കോഴിക്കോട്ട് എത്തിച്ച പെൺകുട്ടിയെ ലോഡ്‌ജ് കേന്ദ്രീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു. കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി മേയ് ആദ്യമാണ് പോലീസ് സ്റ്റേഷനിൽ അഭയംതേടിയെത്തിയത്.
അതിനിടെ, സംഭവത്തിൽ പ്രതികൾക്ക് മലയാളികളായ ചിലരുടെ സഹായംലഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ യുവതികളെ സംഘം കേരളത്തിലേക്ക് എത്തിച്ചതായും വിവരങ്ങളുണ്ട്. ഇക്കാര്യങ്ങളിൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.