ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ആറ് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ പാക് സേന, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചതോടയാണ് പാകിസ്ഥാന് വലിയ നഷ്ടമുണ്ടായത്.
ഒരു സി-130 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, രണ്ട് നിരീക്ഷണ വിമാനങ്ങള്‍, ഫൈറ്റര്‍ ജെറ്റുകള്‍, 30 ലധികം വരുന്ന മിസൈലുകള്‍, ആക്രമണശേഷിയുള്ള പത്ത് ഡ്രോണുകള്‍ എന്നിവയാണ് നാലുദിവസം നീണ്ട സംഘര്‍ഷത്തില്‍ പാകിസ്ഥാന് നഷ്ടപ്പെട്ടത്. സൈന്യം നടത്തിയ സാങ്കേതിക അവലോകനത്തിലാണ് ഈ ഡേറ്റകള്‍ ലഭ്യമായത്.
ആറ് യുദ്ധവിമാനങ്ങള്‍ പാകിസഥാന് നഷ്ടമായി. അമേരിക്കന്‍ നിര്‍മിത പാക് ചരക്കുവിമാനവും വ്യോമനിരീക്ഷണ വിമാനവും തകര്‍ത്തു. അതിലൊന്ന് ഇലക്ട്രോണിക് വാര്‍ഫെയറിനുപയോഗിക്കുന്നതോ വ്യോമാക്രമണം മുന്‍കൂട്ടി കണ്ടെത്താനുപയോഗിക്കുന്ന അവാക്സ് വിമാനമോ ആകാം. ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിക എസ്-400 സംവിധാനം പാകിസ്ഥാനിലുള്ളില്‍ വെച്ചുതന്നെ ഈ വിമാനത്തിനെ വെടിവെച്ചിട്ടുവെന്നാണ് വിവരം. 300 കിലോമീറ്റര്‍ ദൂരെനിന്നാണ് എസ്-400 എന്ന സുദര്‍ശന്‍ ചക്ര ഈ വിമാനത്തിനെ വെടിവെച്ചിട്ടത്.
ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഭൊലാരി വ്യോമതാവളത്തിലുണ്ടായിരുന്ന മറ്റൊരു സ്വീഡിഷ് നിര്‍മിത അവാക്സ് വിമാനം തകര്‍ന്നിരുന്നു. ഈ വ്യോമതാവളം ആക്രമിക്കപ്പെടുന്ന സമയത്ത് അവിടെ ഹാങ്ങറില്‍ മറ്റ് യുദ്ധവിമാനങ്ങളും സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇവയെ ഇന്ത്യ കണക്കുകൂട്ടിയിട്ടില്ല. അവയ്ക്ക് സാരമായ നാശമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നതിന്റെ ഇലക്ട്രോണിക് വിവരങ്ങള്‍ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാര്‍ സംവിധാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ പ്രകാരം മിസൈലേറ്റ് ഈ യുദ്ധവിമാനങ്ങള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് വ്യക്തമാണ്.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന തകര്‍ത്തു. പ്രതീക്ഷിച്ചതിലും വലിയ നാശമാണ് ഇന്ത്യ നല്‍കിയതെന്നതാണ് വിവരം. വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും നല്‍കുന്ന വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. മെയ് ആറിന് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതുമുതല്‍ തുടങ്ങിയ സംഘര്‍ഷം മെയ് 10നാണ് അവസാനിച്ചത്.