ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു. ശക്തമായ മഴ മാറിയെങ്കിലും ചില മേഖലകളില്‍ ഇടവെട്ടുള്ള മഴ തുടരുന്നു. അസമിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശര്‍മയുമായി ഫോണില്‍ സംസാരിച്ചു. അസമില്‍ മാത്രം 17 പേരാണ് മരിച്ചത്. സിക്കിമടക്കമുള്ള സംസ്ഥാനങ്ങളില്‍ അകപ്പെട്ട വിനോദസഞ്ചാരികളെ പൂര്‍ണ്ണമായും തിരിച്ചെത്തിക്കാന്‍ സാധിച്ചിട്ടില്ല. മണിപ്പൂരില്‍ 4000 ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പല നദികളിലേയും ജലനിരപ്പ് താഴ്ന്നിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലായി പത്തുലക്ഷം പേരെയാണ് മഴക്കെടുതി ബാധിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്‌നിശമനസേനകളടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യത. ഇന്ന് കേരള-കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 55 വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.