അരീക്കോട് : ചാലിയാറിന്റെ പോഷകനദി പൂങ്കുടിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാട്ടുമണ്ണിൽ കടവിൽ മരതക്കോടൻ ഹിദായത്തിന്റെ മകൻ അൻഷിഫിനെ (12) കാണാതായത്. വെട്ടുപാറ വാവൂർ കെഎംഎച്ച്എംയുപി സ്കൂളിൽ ഏഴാംതരം വിദ്യാർത്ഥിയായ അൻഷിഫ് ഈ അധ്യയനദിനത്തിൻ്റെ ആദ്യദിവസം ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് കാൽകഴുകാൻ കടവിൽ ഇറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.
ബുധനാഴ്‌ച പുലർച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവിൽനിന്ന് 700 മീറ്റർ താഴെ പൂങ്കുടി പാലത്തിൽനിന്ന് നിരീക്ഷണം നടത്തുകയായിരുന്ന നാട്ടുകാരാണ് ഒഴുകിവരുന്ന മൃതദേഹം കണ്ടത്. ഉടൻതന്നെ തൊട്ടുതാഴെ ചാലിയാറിലൂടെ തോണിയിൽ തിരച്ചിൽ നടത്തുന്നവർക്ക് വിവരം കൈമാറുകയും അവർ കരയെത്തിക്കുകയുമായിരുന്നു.കൊണ്ടോട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്‌താണ് തിരച്ചിൽ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. ജിദ്ദയിൽ ജോലിചെയ്യുന്ന പിതാവ് വിവരമറിഞ്ഞ് നാട്ടിൽ എത്തി. മാതാവ്: ഫൗസിയ. സഹോദരങ്ങൾ: അൻസിദ്, അൻഹ സഹറിൻ. പറപ്പൂർ പള്ളിമുക്ക് ജുമാമസ്ജിദിൽ കബറടക്കി.