കൊച്ചി: ആശ വർക്കർമാരുടെ സമരം തീർക്കാൻ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം ഫയൽ ചെയ്ത ഹരജികളിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ആശ വർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിച്ചതായും നിലവിൽ രാജ്യത്ത് ഉയർന്ന പ്രതിഫലം ആശ വർക്കർമാർക്ക് നൽകുന്നത് കേരളത്തിലാണെന്നും സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. എന്നാൽ, വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകുന്ന വിവരങ്ങളിൽ വൈരുധ്യമുണ്ടെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി തുക അനുവദിച്ചെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം, തുക കേന്ദ്രം തന്നിട്ടില്ലെന്നാണ് സംസ്ഥാന സർക്കാറിന്‍റെ ആരോപണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് വിശദീകരണം നൽകാൻ കോടതി സർക്കാറിനോട് നിർദേശിച്ചത്. ഹരജി വീണ്ടും ജൂൺ 19ന് പരിഗണിക്കും.