ആലപ്പുഴ: വീട്ടിൽനിന്ന് പതിന്നാലരപ്പവൻ മോഷ്‌ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയിൽ പനക്കുളത്ത്പുത്തൻ വീട്ടിൽ സാബു ഗോപാലന്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്.
കേസിൽ സാബു ഗോപാലന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയിൽ ഇടയനമ്പലത്ത് നെടിയത്ത് വീട്ടിൽ ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് സ്വർണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്‌ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നുസാബുഗോപാലൻ്റെ ബന്ധുവിന്റെ 11 പവൻ സ്വർണം ലോക്കറിൽ വെക്കാൻ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏൽപ്പിച്ചിരുന്നു.
ഈ മാസം മൂന്നാം തീയതി ലോക്കറിൽ വെച്ച സ്വർണം തിരികെ എടുക്കാൻ ഗോപിക പോയിരുന്നു. സ്വർണം ലോക്കറിൽനിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയിൽവെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വസ്തുത അറിയാൻ ഗോപികയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്‌ിരുന്നു. ഇതിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്.
തുടർന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടിൽ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോൾ നഷ്‌ടപ്പെട്ടു എന്ന് പറഞ്ഞ സ്വർണം ആ വീട്ടിൽ നിന്നു കണ്ടെത്തി. തുടർന്ന് ഗോപികയെ വിശദമായി ചോദ്യംചെയ്തു. ഇതിൽ നിന്ന് കഴിഞ്ഞവർഷം സാബു ഗോപാലന്റെ വീട്ടിൽനിന്നു കാണാതായ പതിന്നാലരപ്പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് ഗോപികയാണെന്ന് സമ്മതിക്കുകയും ചെയ്‌തു. മോഷ്ടിച്ച സ്വർണം ഗോപിക ബന്ധുവിനെക്കൊണ്ട് വിൽപ്പിച്ചിരുന്നു. വിറ്റു കിട്ടിയ പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിൽ ഇരുന്ന സ്വർണം എടുക്കുകയും ചെയ്തു.