കൽപറ്റ: മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾക്ക് വയനാട് പാക്കേജിലുൾപ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-വർഗ- പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു. വയനാട് പാക്കേജിൽ അനുവദിക്കുന്ന തുക ഉപയോഗിച്ച് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകും. സർക്കാർ നിയമങ്ങളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സർവീസ് അനുസരിച്ചാവും ആനു കൂല്യ തുക വിതരണം ചെയ്യുക.
സർക്കാർ മുന്നോട്ടുവെച്ച പാക്കേജ് തോട്ടം തൊഴിലാളികൾ, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതർ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ അംഗീകരിച്ചതോടെയാണ് വർഷങ്ങളായുള്ള 141 തൊഴിലാളികളുടെ പ്രശ്ത്തിന് ശാശ്വത പരിഹാരമാകുന്നത്. മരിയനാട് എസ്റ്റേറ്റിൽ 2004ൽ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഇവിടെ ജോലി ചെയ്‌ത തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെട്ടു.തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, പിരിച്ചു വിടൽ നഷ്ട പരിഹാരം, ഇതുവരെയുള്ള പലിശ എന്നിവ നൽകാനാണ് വയനാട് പാക്കേജിൽ തുക അനുവദിച്ചത്. ഓരോ വർഷം സേവനം ചെയ്‌തതിന് 15 ദിവസത്തെ വേതന നിരക്കിൽ പിരിച്ചുവിടൽ നഷ്ടപരിഹാരം ഗ്രാറ്റുവിറ്റിയും കണക്കാക്കും. പിരിച്ചുവിടൽ നഷ്ട പരിഹാരകത്തുക 2005 മുതൽ 10 ശതമാനം പലിശയും 15 ശതമാനം ഗ്രാറ്റുവിറ്റി പലിശയും കണക്കാക്കിയാണ് നൽകുക.
ജീവനക്കാരുടെ ഹാജർ രേഖകൾ, ഇ.പി.എഫ് വിവരങ്ങൾ അടിസ്ഥാനമാക്കി തുക കണക്കാക്കും.
എസ്റ്റേറ്റിൽ ഒമ്പത് വർഷം സേവനം പൂർത്തിയാക്കിയ 136 ജീവനക്കാരും അഞ്ചുവർഷം പൂർത്തിയാക്കിയ രണ്ടു ജീവനക്കാരും ഒരുവർഷം പൂർത്തിയാക്കിയ ഒരു ജീവനക്കാരനും രണ്ട് താൽക്കാലിക ജീവനക്കാരുമാണ് ആനുകൂല്യത്തിന് അർഹരായിട്ടുള്ളത്. ഇതിൽ 21 പേർ മരണപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതർ ജീവിതമാർഗമില്ലാതെ പ്രയാസപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച യോഗത്തിൽ ജില്ല കലക്‌ടർ ഡി.ആർ. മേഘശ്രീ, എ.ഡി.എം കെ. ദേവകി, സബ് കലക്‌ടർ മിസാൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്‌ടർമാർ, വനം വകുപ്പ് ജീവനക്കാർ, ട്രേഡ് യൂനിയ൯ നേതാക്കൾ, തോട്ടം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.