തിരുവനന്തപുരം: വിവാഹത്തട്ടിപ്പിൽ അറസ്റ്റിലായ രേഷ്മയുടെ കഥ സിനിമകളെപ്പോലും വെല്ലുന്നതെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ വിവാഹ തട്ടിപ്പുകാരി തിരുവനന്തപുരത്ത് പിടിയിലായത്. എറണാകുളം സ്വദേശിയായ 30കാരിയായ രേഷ്മയാണ് ഏഴാം കല്യാണത്തിന് തൊട്ടുമുമ്പ് പിടിയിലായത്. ആര്യനാട് പഞ്ചായത്തംഗമായ വരന് തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്. വിവിധ ജില്ലകളിലായി ആറുപേരെയാണ് ഇതിനകം രേഷ്മ വിവാഹം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.
എറണാകുളം സ്വദേശി രേഷ്മ മാട്രിമോണിയൽ ഗ്രൂപ്പ് വഴിയാണ് ആര്യനാട് സ്വദേശിയായ പഞ്ചായത്തംഗത്തെ പരിചയപ്പെടുന്നത്. വിവാഹാലോചനകൾ ക്ഷണിച്ചുളള യുവാവിന്റെ പരസ്യം കണ്ടാണ് ആദ്യ ഫോൺകോളെത്തുന്നത്. ആദ്യം രേഷ്മയുടെ അമ്മയെന്ന് പറഞ്ഞ് സംസാരിച്ചു. പിന്നെ രേഷ്മയെനന് പരഞ്ഞ് യുവാവിനോട് സംസാരിച്ചു.
നേരിട്ട് കണ്ടപ്പോൾ യുവാവിനോട് രേഷ്മ പറഞ്ഞത് താൻ അനാഥയെന്ന്. തന്നെ ദത്തെടുത്താതാണെന്നും കൂടെ മറ്റാരുമില്ലെന്നൊക്കെ പറഞ്ഞു യുവാവിനെ വിശ്വസിപ്പിച്ചു. ഒടുവിൽ കല്യാണം തീരുമാനിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി. ഇതിനിടെ രേഷ്മയുടെ പെരുമാറ്റത്തിൽ വരന് അസ്വാഭാവികത തോന്നി. കല്യാണത്തിനൊരുങ്ങാനായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയപ്പോൾ ബാഗ് പരിശോധിച്ചു. കിട്ടിയത് മുൻ വിവാഹങ്ങളുടെ ക്ഷണക്കത്തുകൾ. ആര്യാനാട് പൊലീസ് സ്ഥലത്തെത്തി രേഷ്മയെ കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ് കഥ പുറത്തുവന്നത്.