കുറ്റ്യാടി :കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി.
കള്ളാട് സ്വദേശി കുനിയിൽ ചേക്കു എന്ന അജ്‌നാസിനെ ആണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തിവന്ന പ്രതി കേസിനുശേഷം അജ്‌മീരൽ ഉൾപ്പെടെ ഒളിച്ചുകഴിയുകയായിരുന്നു.
കേസിനു ശേഷം കഴിഞ്ഞ 24നാണ് പ്രതി കേരളത്തിൽനിന്ന് മുങ്ങിയത്. പാലക്കാട്ടു നിന്നുള്ള ഒരു സ്ത്രീയുടെ സഹായത്തോടെ അജ്‌മീരിൽ കുഴിയവെ പൊലീസ് പിന്തുടർന്നു. ലൊക്കേഷൻ പരിശോധിച്ച് അജ്‌മീരിൽ പൊലീസ് എത്തിയപ്പോൾ പ്രതി അവിടെനിന്നും മുങ്ങി. തുടർന്ന് എല്ലാ റെയ്‌ൽവേ സ്റ്റേഷനുകളിലേക്കും പൊലീസ് വിവരം നൽകി. ഇന്നലെ രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
തന്നെ എംഡിഎംഎ നൽകി ലൈംഗികമായി ഉപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്‌ച ഒരു 18കാരൻ പരാതി നൽകിയതോടെയാണ് കേസിന്റെ തുടക്കം. പ്രായപൂർത്തിയാവുന്നതിന് മുൻപുള്ള കുറ്റകൃത്യം കണക്കിലെടുത്ത് പോക്സൊ വകുപ്പാണ് ഈ കേസിൽ ചുമത്തിയിരുന്നത്. ആദ്യ പരാതിക്കു ശേഷം മറ്റൊരാൾകൂടി ചേർക്കുവിനെതിരെ പരാതി നൽകിയിരുന്നു. ആ പരാതിയിലും പോക്സോ വകുപ്പാണ് ചുമത്തിയത്.ആദ്യപരാതിക്കാരനെ പ്രതിക്ക് പരിചയപ്പെടുത്തി എന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ് എടുത്തത്. കുറ്റ്യാടിയിൽ ഏറെ ചർച്ചയായ കേസിലെ നിർണായക നീക്കമാണ് ചേക്കുവിൻ്റെ അറസ്‌റ്റോടെ സംഭവിച്ചത്. എംഡിഎംഎ കേസുകളിൽ ഈയിടെ അറസ്റ്റ് വ്യാപകമാണെങ്കിലും ലൈംഗിക വ്യാപാരം, കുട്ടികളെ ഉപയോഗപ്പെടുത്തൽ, കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്തശേഷം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ, കളവ് ഉൾപ്പെടെ പല കുറ്റകൃത്യങ്ങൾ ഒരുപോലെ ചേർന്നുവന്ന കേസാണ് ഇപ്പോഴത്തേത്.
ആ നിലയിൽ ഈ കേസ് ഏറെ സാമൂഹിക ശ്രദ്ധ നേടിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പൊലീസ് കൂടുതൽ അറസ്റ്റുകളിലേക്ക് നീങ്ങുമെന്നാണ് സൂചന. കുറ്റ്യാടിയിലെ എംഡിഎംഎ വിതരണത്തിന്റെ പ്രധാന കണ്ണികൾ ഇപ്പോഴും കാണാമറയത്താണ്. അവരെക്കൂടി പുറത്തെത്തിക്കണം എന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.