തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കൽ സെന്ററിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. ഉപകരണങ്ങളുടെ കരാറുകൾ പുതുക്കാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മുടങ്ങിയ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി യോഗം ചേർന്ന് മടങ്ങുന്നതിനിടയിലായിരുന്നു പ്രതിഷേധം. ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചതായും ഉപകരണങ്ങൾ വാങ്ങുന്നതിന് പുതിയ കരാർ ഒപ്പിടുന്നതിനുള്ള നടപടികളിലേക്ക് നീങ്ങിയതായും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാർ സ്ഥാപനമായതുക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഗുരുതര വീഴ്ചകൾ സംഭവിച്ചിരിക്കുന്നത്. മാസങ്ങൾക്കും ആഴ്‌ചകൾക്കും മുമ്പ് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ മുടങ്ങിയിട്ടുള്ളത്. ജീവൻ രക്ഷിക്കുന്നതിനായി ഇരട്ടിയിലധികം തുക മുടക്കി മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ.
ഡയറക്‌ടറെ കണ്ട് പരാതി നൽകണമെന്നും പ്രതിഷേധമറിയിക്കണമെന്നുമായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ ആവശ്യം.ഉപകരണങ്ങളുടെ കരാറുകൾ പുതുക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനമായതായി യോ ഗത്തിന് ശേഷം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. രണ്ടു ദിവസങ്ങൾക്കുള്ളിൽ കരാർ പുതുക്കി മുടങ്ങിയ ശസ്ത്രക്രിയ നടത്താൻ കഴിയുമെന്നാണ് മാനേജ്മെൻ്റിന്റെ പ്രതീക്ഷ.
ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള തുക വർധിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. വിദേശകമ്പനിയുമായുള്ള കരാർ തുക പുതുക്കാത്തതിനെ തുടർന്നാണ് കരാറുമായി മുന്നോട്ട് പോകാൻ സാധിക്കാതെ വന്നതെന്നാണ് വിവരം. ശസ്ത്രക്രിയകൾ മുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരം ഡോക്ടർമാർ ഒരാഴ്ച്‌ച മുമ്പേ അറിയിച്ചിരുന്നെങ്കിലും മാനേജ്മെന്റിന്റെയും കേന്ദ്രസർക്കാരിൻ്റെയും ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദിത്വമാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നാണ് ആരോപണം.