കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെടുത്തിയ 18 ജീവനക്കാരിൽ ഒരാൾക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോർട്ട്. കാണാതായ നാല് ജീവനക്കാരിൽ രണ്ട് പേർ തായ്‌വാന്‍ സ്വദേശികളാണ്. മറ്റ് രണ്ട് പേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളാണ്. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്തേക്ക് എത്തും. വെള്ളത്തില്‍ വീണാല്‍ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാന്‍ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം. കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകൾ കൂടി ദൗത്യത്തിന് നിയോഗിച്ചു. തീയണയ്ക്കൽ വെല്ലുവിളിയാണെന്നും തനിയെ തീപിടിയ്ക്കാൻ സാധ്യതയുളള ഖരവസ്തുക്കളോ ദ്രാവക വസ്തുക്കളോ കപ്പലിൽ ഉണ്ടായിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപ്പലിൻ്റെ താഴത്തെ ഡെക്കിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. താഴത്തെ ഡെക്കിൽ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്.
2 പേർ കപ്പിലുണ്ടായിരുന്നതായാണ് ഡിഫൻസ് പിആർഒ അതുൽപിള്ള റിപ്പോർട്ടറിനോട് പ്രതികരിച്ചത്. തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കുറച്ച് കണ്ടെയ്നർ വെള്ളത്തിലേക്ക് വീണിട്ടുണ്ടെന്നും അതിന്റെ ഉള്ളിലെ വസ്തുക്കളുടെ സ്വഭാവം അറിയില്ലെന്നുമാണ് അതുൽ പിള്ള അറിയിച്ചത്. ആവശ്യമെങ്കിൽ ബേപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് ഇമിഗ്രേഷൻ അനുവദിക്കുമെന്നും കോസ്റ്റ് ഗാർഡോ നേവിയോ അത്തരം ഒരു ആവശ്യം നിലവിൽ ഉന്നയിച്ചിട്ടില്ല കെഎംബി ചെയർമാൻ പ്രതികരിച്ചു. കോഴിക്കോട് തീരത്ത് നിന്നും 88 നോട്ടിക്കൽ മൈൽ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് കപ്പൽ അപകടത്തിൽപ്പെട്ടത്.