കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് രാസ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിൽ നിന്നും പോലീസുകാർ രാസ ലഹരി വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തൽ. പൊലീസുകാരുമായി ബന്ധമുണ്ടെന്നറിഞ്ഞതോടെ കേസ് കൊടുക്കാൻ ഭയമുണ്ടായെന്നും കുട്ടി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കുറ്റ്യാടി അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്നാസുമായും ഭാര്യ മിസ്‌രിയുമായും കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ.
ഒരു പോലീസുകാരൻ സ്ഥിരമായി കാറിലെത്തി ഇവരിൽ നിന്നും എംഡിഎംഎ വാങ്ങുന്നത് നേരിൽ കണ്ടതായും പീഡനത്തിനിരയായ കുട്ടി പറയുന്നു. ലഹരി മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകരും രംഗത്ത് വരുന്നുണ്ട്.
കൂടുതൽ കുട്ടികൾ നിലവിൽ റിമാൻഡിൽ കഴിയുന്ന ദമ്പതികളുടെ പീഡനത്തിനിരയായതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ആയതിനാൽ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം. പോലീസ് അനാസ്ഥക്കെതിരെ നാളെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.