കോഴിക്കോട്: ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നൽകുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സർവകലാശാല. 2021ൽ നടത്തിയ നിയമനത്തിന് അർഹതയുണ്ടായിട്ടും ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം കിട്ടിയില്ല. നിയമനം നൽകണമെന്ന് പട്ടികജാതി കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നു മാസത്തിനുള്ളിൽ നിയമനം നൽകണമെന്ന് ഇക്കഴിഞ്ഞ മെയ് 22ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.2021ലെ നിയമനത്തിൽ സർവകലാശാല സമ്പൂർണമായി സംവരണ ക്രമം അട്ടിമറിച്ചെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു ഉത്തരവ്. അതേസമയം സർവകലാശാലയുടെത് വിവേചനമാണെന്നും ഉടൻ നിയമനം നൽകണമെന്നും ടി എസ് ശ്യാംകുമാർ റിപ്പോർട്ടറിനോട് പ്രതികരിച്ചു. റാപ്പർ വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയ സർവകലാശാല തങ്ങളെ പോലുള്ളവരെ പുറത്താക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.വേടന്റെ പാട്ട് ഉൾപ്പെടുത്തിയ രാഷ്ട്രീയം സർവകലാശാല തന്നെ റദ്ദാക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ നിയമനം നൽകണോ മേൽക്കോടതിയെ സമീപക്കണമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടാനിരിക്കുകയാണ് സർവകലാശാല.