തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി. രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വിപണി ഇടപെടലിനായി 250 കോടി രൂപയാണ് ഈ വർഷം ബജറ്റിൽ സപ്ലൈകോക്ക് നീക്കിവച്ചിട്ടുള്ളത്. ഇതിലൂടെ ഓണക്കാലത്തേക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുൻകൂട്ടി ഉറപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞവർഷവും ബജറ്റിൽ സപ്ലൈകോക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ കഴിഞ്ഞ വർഷം അധികമായി നൽകിയിരുന്നു. 2011-12 മുതൽ 2024-25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സർക്കാർ നൽകിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളതെന്നും ബാക്കി 7220 കോടി രൂപയും എൽ.ഡി.എഫ് സർക്കാറുകളാണ് അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.