തിരുവനന്തപുരം:കേരളത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ ഐബി സ്പെഷ്യൽ ഡയറക്ടറാണ് രവാഡ ചന്ദ്രശേഖർ. കേന്ദ്ര രഹസ്യന്വേഷണ ഏജൻസിയില്‍ 15 വർഷത്തെ പരിചയ സമ്പത്തുമായാണ് രവാഡ ചന്ദ്രശേഖർ പോലീസ് മേധാവിയുടെ കേസേരയിലെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ രവാഡ നയതന്ത്ര ചാതുര്യം കൂടിയുള്ള ഉദ്യോഗസ്ഥനാണ്.
നിലവിലെ മേധാവി ഷേഖ് ദര്‍വേശ് സാഹേബ് ഇന്ന് സ്ഥാനമൊഴിയാനിരിക്കെയാണ് പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖർ തെരഞ്ഞെടുക്കപ്പെട്ടത്. സീനിയോരിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ഈ ചുരുക്കപ്പട്ടികയിൽ നിന്നാണ് രവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് തലപ്പത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി ആയി എത്തുന്നത്. ഡിഐജിയായിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോയത്. ഇന്റലിജൻസ് ബ്യൂറോ (ഐബി)യുടെ സ്പെഷൽ ഡയറക്ടറും ആയിരുന്നു. സംസ്ഥാനത്തിന്റെ നാൽപത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖർ. നിലവിൽ ഡൽഹിയിലുള്ള റവാഡ ചന്ദ്രശേഖർ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്താൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര അനുമതി ലഭിച്ചാൽ ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിൽ ചന്ദ്രശേഖർ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കിൽ നാളെയോ മറ്റന്നാളോ ആകും രവാഡ ചന്ദ്രശേഖർ ചുമതലയേറ്റെടുക്കുക.