കർണാടക വനത്തിൽ നിന്ന് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചി വിൽപ്പന നടത്തിയ കേസിൽ ഒളിവിലായിരുന്ന നാല് പേരെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്‌തു. കാപ്പിസെറ്റ് സ്വദേശി ടി.ആർ. വിനേഷ് (39), ചണ്ണോത്തുകൊല്ലി സ്വദേശി കെ.ടി. അഭിലാഷ് (41), കുന്നത്തുകവല സ്വദേശി സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് സ്വദേശി ഐ.ബി. സജീവൻ (49) എന്നിവരാണ് പിടിയിലായത്. ശിശുമലയിലെ കുരിശുമലയിൽ ഒളിവിൽ കഴിയുകയായിരുന്ന മൂന്നുപേരെയും, മറ്റൊരാളെ തറവാട്ടുവീട്ടിൽ നിന്നുമാണ് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. നേരത്തെ അറസ്റ്റിലായ ആറ് പ്രതികൾ നിലവിൽ റിമാൻഡിലാണ്.