മുംബൈ: ഒരു സ്ഥാപനത്തിൽ പണയപ്പെടുത്തുന്ന സ്വർണം മറ്റൊരിടത്ത് വീണ്ടും പണയപ്പെടുത്തുന്ന റീപ്ലെഡ്‌ജിങ് (പുനർപണയ വായ്പ) രീതി അവസാനിപ്പിക്കാൻ റിസർവ് ബാങ്ക്. സ്വർണവായ്പകളിൽ നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ഉപഭോക്താക്കൾ വായ്പകൾക്ക് ഈടായി നൽകുന്ന സ്വർണം മറ്റൊരു ബാങ്കിലോ ബാങ്കിതര ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞ പലിശയിൽ പണയപ്പെടുത്തി ധനസമാഹരണം നടത്തുന്നതാണ് റീപ്ലെഡ്‌ജിങ് എന്നു പറയുന്നത്. സ്വർണത്തിനു വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇത്തരം വായ്പകൾ അനൗദ്യോഗിക വായ്പാ ശൃംഖലയിൽ കൂടുതൽ പ്രചാരം നേടിയിരുന്നു. മാത്രമല്ല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളും കൊള്ളപ്പലിശക്കാരും ഈ രീതി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.
ഉപഭോക്താക്കൾ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിൽ സ്വർണം പണയപ്പെടുത്തിയാൽ അവർ ഉയർന്ന പലിശയ്ക്കു പണം നൽകും. അതിനുശേഷം ഇതേ സ്വർണം തന്നെ കുറഞ്ഞ പലിശയിൽ ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ പണയപ്പെടുത്തുന്നും. ഇതിൽ പലിശയിലെ വ്യത്യാസമാണ് ഇവർക്ക് ലാഭമായി ലഭിക്കുക. ചെലവില്ലാതെ ധനസമാഹരണം നടക്കുമെന്നതും ഇതിന്റെ നേട്ടമാണ്. ഇത്തരത്തിൽ പുനർപണയ വായ്പകൾ പല സ്ഥാപനങ്ങളും എടുക്കാറുണ്ട്.
ഉപഭോക്താക്കൾ നൽകുന്ന സ്വർണം അതേരീതിയിൽ പാക്കുചെയ്തുകൊണ്ടാണ് പുനർപണയത്തിനായി നൽകുക. പല വായ്പകളാണെന്നതിനാൽ തന്നെ ഒരേ സ്ഥാപനത്തിന് എത്ര തുകയുടെ മൊത്തം വായ്പകളുണ്ട് എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇത്തരത്തിൽ ഒരേ സ്ഥാപനത്തിന് പല ബാങ്കുകളിലായി വായ്പകളുണ്ടാകാം. ഗ്രാമ - അർധ നഗര മേഖലകളിലെ അസംഘടിത മേഖലയിൽനിന്നുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇത്തരത്തിൽ വായ്പകൾക്ക് എത്താറുള്ളത്. ഇത്തരം വായ്പകൾ നിർത്തുന്നതിന് 2025 ജൂണിലെ ആർബിഐയുടെ സ്വർണപ്പണയ വായ്പയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ ചട്ടം കൊണ്ടുവന്നിട്ടുണ്ട്. സ്വർണം അല്ലെങ്കിൽ വെള്ളി പുനർപണയത്തിലൂടെ വീണ്ടും വായ്പ ലഭിക്കാനായി ഒരു വായ്പാ സ്ഥാപനം ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ നിയമം 2026 ഏപ്രിൽ ഒന്നിനാണ് പ്രാബല്യത്തിലാവുക. സുരക്ഷിതമായ വായ്പയെന്ന നിലയിൽ സ്വർണപ്പണയ വായ്പകളിൽ ബാങ്കുകൾക്ക് താത്പര്യം കൂടുതലാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥാപനങ്ങൾക്കുമാത്രമാണ് സ്വർണത്തിലെ പുനർപണയ വായ്പകൾ സാധാരണയായി നൽകിയിരുന്നത്.
എന്നാൽ, കൊള്ളപ്പലിശക്കാരായ വ്യക്തികൾ ഇത് ദുരുപയോഗം ചെയ്യാനുള്ളതിനാൽ സ്വർണത്തിന്റെ യഥാർഥ ഉടമകൾതന്നെ സ്വർണപ്പണയത്തിലൂടെ വായ്പ തരപ്പെടുത്തിയാൽ മതിയെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. ഏപ്രിലിലാണ് നിയമം പ്രാബല്യത്തിലാവുകയെങ്കിലും ഇതിനോടകം തന്നെ പല ബാങ്കുകളും പുനർപണയ വായ്പകൾ ഒഴിവാക്കിത്തുടങ്ങിയതായാണ് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 3.2 ലക്ഷം കോടി രൂപയുടെ സ്വർണപ്പണയ വായ്പകളാണ് 2025 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് ബാങ്കുകളിൽ നിലവിലുള്ളത്.