തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും. 18 വരെ 25 വേദികളിലായി 249 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരയ്ക്കും. നാളെ രാവിലെ 10ന് തേക്കിൻകാട് മൈതാനിയിലെ ഒന്നാംനമ്പർ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തും. 64ാം കലോത്സവത്തെ അടയാളപ്പെടുത്തി 64 കുട്ടികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റം നടക്കും. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ മന്ത്രി കെ രാജൻ സ്വാഗതം ആശംസിക്കും.
ഉത്തരവാദിത്വ കലോത്സവം എന്നതാണ് ഇത്തവണ കലോത്സവത്തിന്റെ ആപ്തവാക്യം. സ്വാഗതഗാനം രചിച്ചത് ബി.കെ ഹരിനാരായണനാണ്. കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ അവതരണം നടക്കും. കലോത്സവ തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്‌കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയത്. പൂർണമായും ഹരിതചട്ടം പാലിച്ചാണ് കലോത്സവം അരങ്ങേറുക.