കൽപ്പറ്റ: ഭൂമി തരംമാറ്റുന്നതിനുള്ള നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയെ തുടർന്ന് വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സസ്പെൻഡ് ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി തരംമാറ്റുന്നതിനായി അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുകയും 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് ഡെപ്യൂട്ടി കളക്ടർക്കെതിരെയുള്ള പ്രധാന ആരോപണം.
വയനാട് നൂൽപ്പുഴ വില്ലേജിലെ പത്ത് സെന്റ് ഭൂമി ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഭൂമി തരംമാറ്റുന്നതിനായി നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കേണ്ട ഡെപ്യൂട്ടി കളക്ടർ, അനാവശ്യ തടസ്സങ്ങൾ കാട്ടി അപേക്ഷ നിരസിച്ചുവെന്ന് പരാതിയിൽ പറയുന്നു.
പണം നൽകിയാൽ ഡെപ്യൂട്ടി കളക്ടറെ കൊണ്ട് കാര്യങ്ങൾ ശരിയാക്കിത്തരാമെന്ന് അപരിചിതനായ ഒരാൾ തന്നെ സമീപിച്ചിരുന്നതായും കെ.ജെ. ദേവസ്യ ആരോപിച്ചു. പണം നൽകാൻ വിസമ്മതിച്ചതോടെയാണ് അപേക്ഷ തള്ളിയത്. ഗീതയുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും ഉണ്ടായെന്ന് വ്യക്തമായതിനെ തുടർന്നാണ് അന്വേഷണ വിധേയമായുള്ള സസ്പെൻഷൻ.