കായക്കൊടി:കുറ്റ്യാടിക്കടുത്ത് കായക്കൊടിയിൽ കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായ പ്രദേശം സന്ദർശിക്കാൻ കലക്ടർ നിർദ്ദേശിച്ച പ്രത്യേകസംഘം ഇന്നെത്തും. ഭൂചലനമുണ്ടായതിന്റെ കാരണം അന്വേഷിക്കും.
കായക്കൊടി ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലാണ് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. രണ്ട് ദിവസങ്ങളിലായി നേരിയ പ്രകമ്പനം അനുഭവപ്പെട്ടതിനാൽ നാട്ടുകാർ പരിഭ്രാന്തിയിലായിരുന്നു.മെയ് 16 ന് രാവിലെ എട്ടുമണിക്ക് ചെറുതായി അനുഭവപ്പെട്ട ഭൂചലനം ഇന്നലെ രാത്രി എട്ടുമണിയോടെ വീണ്ടും കുറച്ചു കൂടി ശക്തിയിലാണ് അനുഭവപ്പെട്ടത്. എളളിക്കാംപാറ കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി കായക്കൊടിയിലെ തുടങ്ങി ഒന്നര കിലോമീറ്റർ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് പറയുന്നു.
വീട്ടിലെ കസേര ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് ചലനമുണ്ടാവുകയും കട്ടിലിൽ കിടക്കുകയായിരുന്ന വീട്ടുകാർക്ക് തലയ്ക്ക് അടി കിട്ടിയത് പോലെ അനുഭവപെട്ടതായും പ്രദേശവാസികൾ പറഞ്ഞു. അടുക്കളയിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാലിൽ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
സെക്കന്റുകൾ മാത്രം നീണ്ടു നിന്ന ഭൂചലനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഉച്ചത്തിലുള്ള ശബ്ദത്തെത്തുടർന്ന് പരിഭ്രാന്തരായ ജനം വീടു വിട്ട് പുറത്തിറങ്ങുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തുകയും വിവരങ്ങൾ ഇ.കെ.വിജയൻ എംഎൽ എയെ അറിയിക്കുകയുമായിരുന്നു. പിന്നാലെ ജില്ലാ കലക്ടറുമായി സംസാരിചതിനെ തുടർന്നാണ് പ്രത്യേകസംഘത്തെ പ്രദേശത്തേക്ക് അയക്കുന്നത്.കായക്കൊടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷിജിൽ, കായക്കൊടി വില്ലേജ് ഓഫീസർ ബിജു, തൊട്ടിൽപ്പാലം സബ്ഇൻസ്പെക്‌ടർ, സുബിൻ ബിജു, എം. കെ ശശി, പി.പി. നിഖിൽ, എം. റീജ, പി.പിനാണു, വി.പി.സുരേന്ദ്രൻ എന്നിവരാണ് ഇന്നലെ സ്ഥലം സന്ദർശിച്ചത്.