കോഴിക്കോട്: പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലെ തീപിടിത്തം സംബന്ധിച്ച് കലക്ടർ ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും കലക്ടർ റിപ്പോർട്ട് സമർപ്പിക്കുക.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം. അതേസമയം കെട്ടിട നിർമാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിർമാണവും ഫയർ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോർട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയർ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകും.
പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂർത്തിയായത്.
നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകിയതിനെതിരെ നിരവധി ചോദ്യങ്ങളുയർന്നിരുന്നു. അഗ്നിരക്ഷാ സംവിധാനങ്ങള്‍ വർധിപ്പിക്കണമെന്നതടക്കം വിഷയങ്ങള്‍ ഉയർത്തി കോർപറേഷനും സർക്കാരിനുമെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.