ചെങ്ങമനാട്: മൂന്നര വയസ്സുകാരിയെ ചാലക്കുടി പുഴയിലെറിഞ്ഞുകൊന്നത് സന്ധ്യ കൃത്യമായി ആസൂത്രണം ചെയ്‌തതെന്ന് പോലീസ്. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടി തന്നെയാണ് സന്ധ്യ അങ്കണവാടിയിലേക്ക് പോകുന്നതെന്നും ആദ്യം പെരിയാറിൽ തള്ളാനാണ് ലക്ഷ്യമിട്ടതെന്നും പോലീസ് പറയുന്നു. എന്നാൽ, ഇവിടെ ഓട്ടോ ഡ്രൈവർമാരെ കണ്ടപ്പോൾ പിൻവാങ്ങുകയായിരുന്നു. മകളെ കൊലപ്പെടുത്തണം എന്ന ലക്ഷ്യത്തോടുകൂടിത്തന്നെയാണ് സന്ധ്യ അങ്കണവാടിയിലേക്ക് ചെല്ലുന്നത്. ഈ സമയം കുഞ്ഞ് ഭക്ഷണം കഴിക്കുകയായിരുന്നു. കഴിച്ചുതീരുന്നതുവരെ അങ്കണവാടിയിൽ കാത്തുനിന്നു. ശേഷം കുഞ്ഞുമായി പോകുകയായിരുന്നു. സാധാരണ ഭർത്താവിന്റെ വീട്ടിലേക്കാണ് പോകാറ്, അങ്കണവാടിയിൽനിന്ന് ഒരു കിലോമീറ്ററിൽ താഴെ മാത്രമേ ഇവിടേക്കുള്ളൂ. എന്നാൽ, അവർ അന്ന് നേരേ പോയത് തൊട്ടടുത്ത ബസ് സ്റ്റോപ്പിലേക്കാണ്. അവിടെ നിന്ന് തിരുവാങ്കുളത്തേക്ക് ബസ് കയറി,
തിരുവാങ്കുളത്ത് ബസ് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ആദ്യം ലഭിച്ചത്. പിന്നീടാണ് ആലുവ ഭാഗത്തേക്ക് പോകുന്നത്. ആലുവ മണപ്പുറം ഭാഗത്തെത്തി കുഞ്ഞുമായി കുറേയേറെ നേരം നിന്നു. ഇവിടെ അമ്മയും കുഞ്ഞുംകൂടി നിൽക്കുന്നത് കണ്ട സമീപത്തെ ഓട്ടോക്കാരിൽ ഒരാൾക്ക് സംശയം തോന്നുകയായിരുന്നു. ഇയാൾ പറഞ്ഞതനുസരിച്ച് മറ്റൊരു ഓട്ടോക്കാരനാണ് സന്ധ്യയുടെ അടുത്തെത്തി കാര്യങ്ങൾ ചോദിക്കുന്നത്. തന്റെ വീട് ആലുവയാണെന്നും കാഴ്ചകാണാൻ വന്നതാണെന്നും പറഞ്ഞ് ഇവർ അവിടെ നിന്നും മുങ്ങി. അവിടെ ആളുകൾ ഉണ്ടായിരുന്നത് കൊണ്ടാകാം കുഞ്ഞിനെ അവിടെ ഉപേക്ഷിക്കാതിരുന്നത്. തുടർന്നാണ് മൂഴിക്കുളം പാലത്തിലെ വിജനമായ സ്ഥലത്തെത്തി കുഞ്ഞിനെ പുഴയിലേക്ക് എറിയുന്നത്. തുടർന്ന് സന്ധ്യ സ്വന്തം വീട്ടിലേക്ക് യാതൊരു കൂസലുമില്ലാതെ പോകുകയായിരുന്നു.കുഞ്ഞും അമ്മയും ആലുവയിൽനിന്ന് മാളയ്ക്കുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്തത് ബസ് കണ്ടക്‌ടർ ജിഷ് ബാബു സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് ആറരയ്ക്ക് പറവൂർ കവലയിൽനിന്നാണ് ഈ സ്ത്രീ കുട്ടിയുമായി ബസിൽ കയറിയത്. ബസിൽ നല്ല തിരക്കായിരുന്നു. കുട്ടിയുമായി കയറിയതുകൊണ്ട് ഫുട്ബോർഡിനു തൊട്ടടുത്തുള്ള സീറ്റിലിരുന്ന മറ്റൊരാളെ എഴുന്നേൽപ്പിച്ചാണ് ഇവർക്ക് സീറ്റ് നൽകിയത്. മൂഴിക്കുളത്തേക്കാണ് ടിക്കറ്റ് എടുത്തത്. പിന്നീട് ബസിൽ നല്ല തിരക്കായിരുന്നു. യാതൊരു ഭാവവ്യത്യാസവും ഇവർ യാത്രയ്ക്കിടയിൽ പ്രകടിപ്പിച്ചതായി കണ്ടില്ല. മൂഴിക്കുളത്ത് ഇവർ ബസിറങ്ങി പോവുകയും ചെയ്‌തു.
സംഭവത്തിൽ സന്ധ്യയ്ക്കെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തിങ്കളാഴ്‌ച രാത്രി മുതൽ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന അമ്മ സന്ധ്യയെ ചൊവ്വാഴ്‌ച വിശദമായ ചോദ്യം ചെയ്യലിനുശേഷം ഉച്ചയ്ക്ക് രണ്ടോടെ അറസ്റ്റ് രേഖപ്പെടുത്തി.