തൃശൂർ: ചാവക്കാട് മണത്തലയിൽ ദേശീയപാത 66 ൽ മേൽപ്പാലത്തിൻ്റെ റോഡിൽ ടാറിട്ട ഭാഗത്ത് വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി തൃശൂർ ജില്ലാ കളക്ടർ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് നേടിയത്. റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
മലപ്പുറത്തിന് സമാനമായി ദേശീയപാത 66ൽ ചാവക്കാട് മണത്തലയിലാണ് റോഡിൽ വിള്ളൽ കണ്ടെത്തിയത്. ഗുരുമന്ദിരത്തിന് മുന്നിൽ നിർമാണത്തിലിരിക്കുന്ന മേൽപ്പാലത്തിന്റെ റോഡിലാണ് അമ്പത് മീറ്റർ നീളത്തിൽ റോഡ് വിണ്ടു കീറിയത്. ടാറ് ചെയ്തെങ്കിലും ഇതുവഴി വാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. കോൺക്രീറ്റ് ഭിത്തി തയാറാക്കി മണ്ണുനിറച്ചാണ് ഇവിടെ റോഡ് ടാറ് ചെയ്തിരിക്കുന്നത്. ഇവിടെയാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമാണത്തിലിരുന്ന റോഡിന് വിള്ളൽ കണ്ടതിന് പിന്നാലെ സർവ്വീസ് റോഡിലും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കടത്തിവിടുന്നത് ഈ സർവ്വീസ് റോഡിലൂടെയാണ്.
ക്വാറി വേസ്റ്റുപയോഗിച്ച് താത്കാലികമായി വിള്ളൽ അടയ്ക്കാനാണ് കരാർ കമ്പനി ശ്രമിച്ചത്. ഇത്തരത്തിൽ വിള്ളൽ അടച്ചിട്ട് ഗുണമില്ലെന്നും പൊളിച്ചുപണിയണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാത വിണ്ട് കീറിയതിൽ ദേശീയ പാത അതോറിറ്റിയോട് തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ റിപ്പോർട്ട് തേടിയിട്ടുണ്ട്