കൊച്ചി: കൊച്ചിയിലെ കപ്പലപകടത്തിൽ 20 ജീവനക്കാരെ രക്ഷപ്പെടുത്തി. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. നാലു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്‌സി എൽസ3 ആണ് അപകടത്തിൽപ്പെട്ടത്. 9 പേർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. 8 കാർഗോകൾ കടലിൽ വീണു.
കോസ്റ്റ് ഗാഡിൻ്റെ രണ്ട് കപ്പലും നേവിയുടെ ഒരു കപ്പലും അപകട സ്ഥലത്തേക്ക് തിരിച്ചു. നേവിയുടെ ഒരു ഡോർണിയർ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡിന്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
അപകടകരമായ സൾഫർ അടങ്ങിയ മറൈൻ ഗ്യാസ് അടക്കം കടലിൽ വീണതായി കോസ്റ്റ് ഗാർഡ് അറിയിക്കുന്നു. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ ഇതിനടുത്തേക്ക് പോകരുതെന്നും നിർദേശമുണ്ട്. ഉച്ചയ്ക്ക ഒന്നരയോടെ കൊച്ചിയിൽ നിന്നും 38 നോട്ടിക്കൽ മൈൽ ദൂരെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടനെ എംഎസ് സി കമ്പനി അധികൃതർ ഇന്ത്യയുടെ സഹായം തേടി.
തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം. കാർഗോയിൽ മറ്റെന്തൊക്കെ അപകടകരമായ വസ്തുക്കളാണെന്ന കാര്യത്തിൽ വ്യക്തതയില്ല.