ലഖ്നൗ: സംഭൽ ശാഹി ജുമാ മസ്‌ജിദ് ഉൾപ്പെടുന്ന പ്രദേശത്തെ ഭൂരേഖകൾ കാണാതായതായി പരാതി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊറാദാബാദിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് കാണാതായതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മസ്ജിദിൽ സർവേ നടത്താനുള്ള വിചാരണ കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതിനെ തുടർന്ന് സർവേ നടത്തുന്നതിനായുള്ള പതിവ് പരിശോധനയ്ക്കിടയിലാണ് രേഖകൾ കാണാതായ വിവരം അറിഞ്ഞത്. 2012ൽ സംഭൽ ജില്ല രൂപീകരിത് മുതൽ സൂക്ഷിച്ചിരുന്ന രേഖകൾ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടപ്പോഴാണ് വിഷയം പുറത്തുവന്നത്.സംഭൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സംഭൽ ഖാസ്, സുൽത്താൻപൂർ ബുജുർഗ്, തഷ്ത്പൂർ, സരായ് തരീൻ, മണ്ഡലൈ, ദലാവലി തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിർണായക രേഖകൾ വികൃതമാക്കുകയോ, വ്യാജമായി നിർമിക്കുകയോ, പൂർണ്ണമായും നശിപ്പിക്കുകയോ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 324(4), 336(3), 303(2) എന്നീ വകുപ്പുകൾ പ്രകാരം മൊറാദാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിനായി രാഹുൽ കുമാർ ധരിവാൾ, സ്പർശ് ഗുപ്‌ത, ചമ്പത് സിംഗ്, സന്ദീപ് കുമാർ, മുകേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയും ജില്ലാ ഭരണകൂടം നിയോ ഗിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് മസ്ജിദിൽ സർവേനടപടികൾ തുടരാമെന്ന സംഭൽ വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചത്. വിചാരണക്കോടതി ഉത്തരവിൽ അപാകമില്ലെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ബെഞ്ച് വിധിക്കുകയായിരുന്നു.