തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് ജയിൽ ചാടിയതിന് എട്ടുമാസം തടവുശിക്ഷ അനുഭവിച്ചിറങ്ങിയ യുവതിയെ ലഹരിക്കേസിൽ പിടികൂടി. തിരുവനന്തപുരം വർക്കല തച്ചോട് സ്വദേശി സന്ധ്യയാണ് മണമ്പൂരിലെ വാടക വീട്ടിൽ നിന്നും പിടിയിലായത്. ലഹരി വിൽപ്പനയിൽ സന്ധ്യയ്ക്ക് പങ്കുണ്ടെന്ന് മനസിലാക്കിയ പൊലീസ് യുവതിയെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡാൻസാഫ് ടീം പരിശോധനയ്ക്ക് എത്തിയപ്പോൾ ഇവരിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെത്തി. തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ അട്ടക്കുളങ്ങര ജയിലിൽ കഴിയവേയാണ് ഇവർ സഹതടവുകാരിയുമായി ജയിൽ ചാടിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
കൊല്ലം പാരിപ്പള്ളിയിൽ ഉള്ള ഒരു കടയിൽ നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ പാലോടുള്ള ബന്ധുവീട്ടിലേക്ക് വരവേ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. വണ്ടി തിരിച്ചറിയാതിരിക്കാനായി നമ്പർപ്ലേറ്റിൽ കൃത്രിമത്വം വരുത്തിയ ശേഷമായിരുന്നു യാത്ര. കേസിൽ സന്ധ്യ എട്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.